Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Tuesday, November 17, 2009

പല്ലു തേയ്പ്പിന്റെ മതം ഓർമ്മിപ്പിക്കുന്നത്

പല്ലുതേയ്ച്ചപ്പോൾ നാവിലൂടെ
തലയിലേക്ക് നുഴഞ്ഞുകയറിയ ചോദ്യമാണ്
പല്ലുതേയ്പ്പിന്റെ മതമെന്താണ്?

ഈറൻ മണക്കുന്ന തുണികൾക്ക് കീഴിൽ വച്ച
ഓട്ടുപാത്രവും ഉപ്പും കുരുമുളകും അമ്മയുമാണ്
പല്ലു തേയ്പ്പിന്റെ ഉമിനീരൊലിപ്പിക്കുന്ന ഓർമ്മ.

ഛെ! എന്തുചിന്തിച്ചാലും എത്തിനിൽക്കുന്നത്
വൃത്തികെട്ട ഗൃഹാതുരത്തിലാണ്
അമ്മയെന്ന മൂടുപടമാണ് ആ എത്തിച്ചേരലിന്റെ ശാപം
അതിനു അമ്മ മൂടുപടമാണോ?

ചിലർക്കൊക്കെ,
പക്ഷെ വിഷയം പല്ലുതേയ്പ്പിന്റെ മതമായിരുന്നല്ലോ
അല്ല അതൊരു ഒളീച്ചോട്ടത്തിന്റെ വിഷയമായിരുന്നു.
ഉമിനീരൊലിക്കുന്ന ഉപ്പിൽ നിന്നും കുരുമുളകിലും നിന്നും
പിന്നെ അമ്മയിൽ നിന്നുമൊക്കെയുള്ള ഒളിച്ചോട്ടം
ഇതുവരെയുമൊരു കരയെത്താത്ത ഓട്ടം

Tuesday, October 13, 2009

ഒരില വീഴുന്നത്

ഒരു ചെറുകാറ്റിൽ ഞെട്ടടർന്നു
ഉടൽമാറി അപ്പുറത്തിലവീണു
ഇലയോർത്തു,
ഞാനൊന്നു പഴുത്തില്ലല്ലോ.

അനിയത്തിയുടെ ഉടുപ്പുകൾ


അനിയത്തിയുടെ ഉടുപ്പുകളോടെനിക്കനുകമ്പയാണ്.
ഉടുത്തവളെ മറയ്ക്കാൻ അവർക്കൊരുപാടു ചുറ്റേണ്ടിവരുന്നു
ചാനലുകളിലെ ചേച്ചിമാർ അവൾക്കുടുപ്പിന്റെ
അപ്‌ഡേറ്റുകൾ കാഴ്ചയാക്കുന്നു.

അനിയത്തിയുടെ ഉടുപ്പുകളോടെനിക്കിഷ്ടമാണ്.
വള്ളികളും പൂക്കളുമാണവളെ ചുറ്റാറുള്ളത്.
കാറ്റിലും വെളിച്ചത്തിലുമവ അവളെ മറച്ചു കാക്കുന്നു
ഇളം‌പച്ചയാണവൾക്കിഷ്ടം, എനിക്കും.

അനിയത്തിയുടെ ഉടുപ്പുകളോടെനിക്ക് വെറുപ്പാണ്
ആണൊരുത്തൻ കയ്‌വച്ചാലവ
അവളെ കയ്യൊഴിഞ്ഞു താഴെ പോകുന്നു.

Sunday, October 11, 2009

ഇ-കർഷകൻ

അവൻ അയച്ചുതന്ന മുയലിനെ എവിടെ വളർത്തും?
ഒരു നിമിഷം ശങ്കിച്ചു
സ്ഥലം ഇനിയും വാങ്ങണോ?
അടുത്ത വിളവെടുപ്പ് കഴിയട്ടെയെന്നുറച്ചു.
അതുവരെ മുയലിനെ ഒരിടത്തിരുത്തി.
പിന്നെ അവിടെ നിന്നനങ്ങാതെ ബന്ധിച്ചു.
ഇപ്പോൾ ഒട്ടനവധി മുയലുകളായി.
അവയുടെ രോമം വെട്ടിഞാൻ വിറ്റു.
അവർക്കുവേണ്ടിയല്ലെങ്കിലും പറമ്പു
മുഴുവനും ഞാൻ കാരറ്റു നട്ടു നനച്ചു വളർത്തി.
അടുത്ത പറമ്പിലെ കാക്കയെ ആട്ടി
കുറുക്കനെ കൂകിപേടിപ്പിച്ചു.
പിന്നെ
കാരറ്റിന്റെ വിളവെടുപ്പിനായി കാത്തിരുന്നു.
എന്റെ കമ്പ്യൂട്ടർ ടെബിളിനരുകിൽ.


<

Monday, September 28, 2009

നയന്‍‌താര നഷ്ടപ്പെടുത്തുന്ന മീശ.



ഇടത്തുനിന്നും വലത്തേക്ക് തലചരിച്ചുവച്ചിരുന്നാലെ
നയന്‍‌താരയെ കാണാനാകു
റോസ് നിറത്തിലുള്ള ഉടുപ്പിനുതാഴെ
വെളുത്ത കാല്‍മുട്ടുകളും.

നയന്‍‌താര പിന്നിലെ ചില്ലിലാണ് കൈകള്‍
പിണഞ്ഞ് നില്‍ക്കുന്നത്
കടുത്ത ഗന്ധവുമുള്ള ഏതോ വിലകുറഞ്ഞ
ആഫറ്റര്‍ ഷേവിന്റെ തണുപ്പ്.
കണ്ണിലിപ്പോഴും ചൂടുതന്നെ.

രണ്ടായി കീറിയ ടിഷ്യുവിലൊന്ന് മുഖത്തമര്‍ന്നപ്പോള്‍
ഞാന്‍ ഓര്‍ത്തു, ഇനിയിപ്പോള്‍ കസേരവിട്ടുകൊടുക്കണം.
പോരേ?,
കവിളില്‍ കൈതൊട്ടുകൊണ്ടു ബാര്‍ബര്‍ ചോദിച്ചു.
വലത്തേക്ക് തലചരിച്ചുവച്ചു ചില്ലില്‍ നോക്കി ഞാന്‍ മറുചോദ്യമിട്ടു,
ഈ മീശകൂടി എടുത്താലോ?

Wednesday, September 16, 2009

സ്റ്റേപ്പ്‌ളര്‍

പേപ്പറുകള്‍ക്കിടയില്‍ നിന്നും സ്റ്റേപ്ലര്‍‍ വലിച്ചെടുത്തത്
അയാള്‍ക്ക് തിരക്കിട്ടെന്തോ ഒതുക്കിവയ്കാനാണ്
എന്തിനെന്ന് കുറേനേരം ഓര്‍ത്തു
പിന്നെ അയാള്‍ കണ്ടു മടക്കിയ കാഴ്കകളെ ചേര്‍ത്തുവച്ച്
പുരികത്തിനു താഴെയായി ഇമചേര്‍ത്ത് സ്റ്റേപ്പിള്‍ ചെയ്തു.
ഇപ്പോള്‍ കാഴ്ചകളെല്ലാം ഓര്‍ഡറില്‍ ഭദ്രം.
ഇവിടെ കാഴ്ചകള്‍ അടച്ചു
പുതിയവ എടുക്കുന്നുമില്ല.

Monday, August 24, 2009

കാമുകി

ഇടുങ്ങിയ വഴികളിലെത്തുമ്പോള്‍
എന്റെ നെഞ്ച് പതിവിലേറെ മിടിക്കും
കുഴികളില്‍ ഇരു ചക്രങ്ങളുമിറങ്ങി കയറുമ്പോള്‍
വയറിലൊരു പുകച്ചില്‍.
വളവു തിരിയുമ്പോള്‍ കണ്ണെത്താ ദൂരെ
ആരുമില്ലെങ്കില്‍
എനിക്കിപ്പോള്‍ ഭയമാണ്.
എന്റെ കഴുത്തില്‍ചുറ്റി
പുറകിലിരുന്നവള്‍
ഒന്നും പറയാതെ ഇറങ്ങിപോയതിന്റെ
ഒന്നാം വാര്‍ഷികമാണിന്ന്.

പറയാത്ത ചിലതുകള്‍

എല്‍ സി ഡിയാണെങ്കില്‍ സോണിയാണ് നല്ലത് സര്‍.
ഫിഫ്റ്റിവണ്‍ ഇഞ്ച്.
ഫൈവ് പോയന്റ് വണ്‍ വി സി ഡി ഫ്രീ.
ടീവിയും ഫ്രിഡ്ജും ചേര്‍ത്തെടുത്താലിനിയും ഫ്രീ
വാഷിങ്ങ് മെഷീന്റേയും തയ്യല്‍ മെഷീനിന്റേയും ഓപ്‌ഷന്‍സുണ്ട്.

ഒരു ജീവിതം മുഴുവന്‍ കഴുത്തില്‍ ടേപ്പണിഞ്ഞ്
തയ്യല്‍ മെഷീനിലേക്ക് കാലമര്‍ത്തി ചവിട്ടിയ അഛന്‍.
ഓണത്തിനു വളരെ ബുദ്ധിമുട്ടി വീട്ടിലെത്തിയ ഒരു വര്‍ണ്ണപ്പന്ത്.
നെയ്യൊഴിക്കാത്ത പരിപ്പുകുഴച്ച സദ്യ.
ഒരു പപ്പടമായിരുന്നു അന്നു കൊതിച്ചത്.
നീലം ചേര്‍ത്തുമുക്കിയ ഷര്‍ട്ടില്‍ പരിപ്പുവീണപ്പോള്‍
അഛന്‍ ഒന്നു അമര്‍ത്തി നോക്കി

ഞാന്‍ ഒന്നും മിണ്ടാതെ കടയില്‍ നിന്നിറങ്ങി
സെയില്‍‌സ്‌മാനോടു പറഞ്ഞില്ല
എന്റെ ഓണസ്വപ്നങ്ങളൊക്കെ ചെറുതാണെന്ന്.
ഇതുപോലൊരു പൈങ്കിളി അനുഭവമെഴുതുമെന്നു മനസിനോടും.

Wednesday, June 10, 2009

നിന്റെ അച്ഛനെ!

നിലത്തിഴയുന്ന വെള്ളപ്പാവാടയില്‍
വനദേവത ഇഴഞ്ഞുവന്നു.
ദാഹം തീര്‍ത്തുകയറിയ കലമാന്‍
ഒഴിവുകിടന്ന ഒരു ചോദ്യം ചോദിച്ചു,
“ഇരതേടിവരുന്ന കാട്ടാളനു നീ
എന്തുകൊടുക്കും വനദേവതേ?“
നിന്റെയച്ഛനെയെന്നു
ദേവതചൊല്ലിച്ചിരിച്ചു.

ഈറപന്തലില്‍ പകലുറക്കത്തില്‍
ഒരു പിതാവ് മിന്നുന്ന ചാട്ടുളിയെ
സ്വപ്നം കണ്ടു ഞെട്ടി