Showing posts with label ഓര്‍മ്മ. Show all posts
Showing posts with label ഓര്‍മ്മ. Show all posts

Tuesday, November 17, 2009

പല്ലു തേയ്പ്പിന്റെ മതം ഓർമ്മിപ്പിക്കുന്നത്

പല്ലുതേയ്ച്ചപ്പോൾ നാവിലൂടെ
തലയിലേക്ക് നുഴഞ്ഞുകയറിയ ചോദ്യമാണ്
പല്ലുതേയ്പ്പിന്റെ മതമെന്താണ്?

ഈറൻ മണക്കുന്ന തുണികൾക്ക് കീഴിൽ വച്ച
ഓട്ടുപാത്രവും ഉപ്പും കുരുമുളകും അമ്മയുമാണ്
പല്ലു തേയ്പ്പിന്റെ ഉമിനീരൊലിപ്പിക്കുന്ന ഓർമ്മ.

ഛെ! എന്തുചിന്തിച്ചാലും എത്തിനിൽക്കുന്നത്
വൃത്തികെട്ട ഗൃഹാതുരത്തിലാണ്
അമ്മയെന്ന മൂടുപടമാണ് ആ എത്തിച്ചേരലിന്റെ ശാപം
അതിനു അമ്മ മൂടുപടമാണോ?

ചിലർക്കൊക്കെ,
പക്ഷെ വിഷയം പല്ലുതേയ്പ്പിന്റെ മതമായിരുന്നല്ലോ
അല്ല അതൊരു ഒളീച്ചോട്ടത്തിന്റെ വിഷയമായിരുന്നു.
ഉമിനീരൊലിക്കുന്ന ഉപ്പിൽ നിന്നും കുരുമുളകിലും നിന്നും
പിന്നെ അമ്മയിൽ നിന്നുമൊക്കെയുള്ള ഒളിച്ചോട്ടം
ഇതുവരെയുമൊരു കരയെത്താത്ത ഓട്ടം

Monday, August 24, 2009

കാമുകി

ഇടുങ്ങിയ വഴികളിലെത്തുമ്പോള്‍
എന്റെ നെഞ്ച് പതിവിലേറെ മിടിക്കും
കുഴികളില്‍ ഇരു ചക്രങ്ങളുമിറങ്ങി കയറുമ്പോള്‍
വയറിലൊരു പുകച്ചില്‍.
വളവു തിരിയുമ്പോള്‍ കണ്ണെത്താ ദൂരെ
ആരുമില്ലെങ്കില്‍
എനിക്കിപ്പോള്‍ ഭയമാണ്.
എന്റെ കഴുത്തില്‍ചുറ്റി
പുറകിലിരുന്നവള്‍
ഒന്നും പറയാതെ ഇറങ്ങിപോയതിന്റെ
ഒന്നാം വാര്‍ഷികമാണിന്ന്.

പറയാത്ത ചിലതുകള്‍

എല്‍ സി ഡിയാണെങ്കില്‍ സോണിയാണ് നല്ലത് സര്‍.
ഫിഫ്റ്റിവണ്‍ ഇഞ്ച്.
ഫൈവ് പോയന്റ് വണ്‍ വി സി ഡി ഫ്രീ.
ടീവിയും ഫ്രിഡ്ജും ചേര്‍ത്തെടുത്താലിനിയും ഫ്രീ
വാഷിങ്ങ് മെഷീന്റേയും തയ്യല്‍ മെഷീനിന്റേയും ഓപ്‌ഷന്‍സുണ്ട്.

ഒരു ജീവിതം മുഴുവന്‍ കഴുത്തില്‍ ടേപ്പണിഞ്ഞ്
തയ്യല്‍ മെഷീനിലേക്ക് കാലമര്‍ത്തി ചവിട്ടിയ അഛന്‍.
ഓണത്തിനു വളരെ ബുദ്ധിമുട്ടി വീട്ടിലെത്തിയ ഒരു വര്‍ണ്ണപ്പന്ത്.
നെയ്യൊഴിക്കാത്ത പരിപ്പുകുഴച്ച സദ്യ.
ഒരു പപ്പടമായിരുന്നു അന്നു കൊതിച്ചത്.
നീലം ചേര്‍ത്തുമുക്കിയ ഷര്‍ട്ടില്‍ പരിപ്പുവീണപ്പോള്‍
അഛന്‍ ഒന്നു അമര്‍ത്തി നോക്കി

ഞാന്‍ ഒന്നും മിണ്ടാതെ കടയില്‍ നിന്നിറങ്ങി
സെയില്‍‌സ്‌മാനോടു പറഞ്ഞില്ല
എന്റെ ഓണസ്വപ്നങ്ങളൊക്കെ ചെറുതാണെന്ന്.
ഇതുപോലൊരു പൈങ്കിളി അനുഭവമെഴുതുമെന്നു മനസിനോടും.