Tuesday, November 17, 2009

പല്ലു തേയ്പ്പിന്റെ മതം ഓർമ്മിപ്പിക്കുന്നത്

പല്ലുതേയ്ച്ചപ്പോൾ നാവിലൂടെ
തലയിലേക്ക് നുഴഞ്ഞുകയറിയ ചോദ്യമാണ്
പല്ലുതേയ്പ്പിന്റെ മതമെന്താണ്?

ഈറൻ മണക്കുന്ന തുണികൾക്ക് കീഴിൽ വച്ച
ഓട്ടുപാത്രവും ഉപ്പും കുരുമുളകും അമ്മയുമാണ്
പല്ലു തേയ്പ്പിന്റെ ഉമിനീരൊലിപ്പിക്കുന്ന ഓർമ്മ.

ഛെ! എന്തുചിന്തിച്ചാലും എത്തിനിൽക്കുന്നത്
വൃത്തികെട്ട ഗൃഹാതുരത്തിലാണ്
അമ്മയെന്ന മൂടുപടമാണ് ആ എത്തിച്ചേരലിന്റെ ശാപം
അതിനു അമ്മ മൂടുപടമാണോ?

ചിലർക്കൊക്കെ,
പക്ഷെ വിഷയം പല്ലുതേയ്പ്പിന്റെ മതമായിരുന്നല്ലോ
അല്ല അതൊരു ഒളീച്ചോട്ടത്തിന്റെ വിഷയമായിരുന്നു.
ഉമിനീരൊലിക്കുന്ന ഉപ്പിൽ നിന്നും കുരുമുളകിലും നിന്നും
പിന്നെ അമ്മയിൽ നിന്നുമൊക്കെയുള്ള ഒളിച്ചോട്ടം
ഇതുവരെയുമൊരു കരയെത്താത്ത ഓട്ടം

Tuesday, October 13, 2009

ഒരില വീഴുന്നത്

ഒരു ചെറുകാറ്റിൽ ഞെട്ടടർന്നു
ഉടൽമാറി അപ്പുറത്തിലവീണു
ഇലയോർത്തു,
ഞാനൊന്നു പഴുത്തില്ലല്ലോ.

അനിയത്തിയുടെ ഉടുപ്പുകൾ


അനിയത്തിയുടെ ഉടുപ്പുകളോടെനിക്കനുകമ്പയാണ്.
ഉടുത്തവളെ മറയ്ക്കാൻ അവർക്കൊരുപാടു ചുറ്റേണ്ടിവരുന്നു
ചാനലുകളിലെ ചേച്ചിമാർ അവൾക്കുടുപ്പിന്റെ
അപ്‌ഡേറ്റുകൾ കാഴ്ചയാക്കുന്നു.

അനിയത്തിയുടെ ഉടുപ്പുകളോടെനിക്കിഷ്ടമാണ്.
വള്ളികളും പൂക്കളുമാണവളെ ചുറ്റാറുള്ളത്.
കാറ്റിലും വെളിച്ചത്തിലുമവ അവളെ മറച്ചു കാക്കുന്നു
ഇളം‌പച്ചയാണവൾക്കിഷ്ടം, എനിക്കും.

അനിയത്തിയുടെ ഉടുപ്പുകളോടെനിക്ക് വെറുപ്പാണ്
ആണൊരുത്തൻ കയ്‌വച്ചാലവ
അവളെ കയ്യൊഴിഞ്ഞു താഴെ പോകുന്നു.

Monday, October 12, 2009

Lonely Crow

കടപ്പുറത്തു കണ്ട കാക്ക

Crow,
the lonely crow
I think he knows
I'm lonely too
So lonely

German Soup (Cyanide)

Sunday, October 11, 2009

ഇ-കർഷകൻ

അവൻ അയച്ചുതന്ന മുയലിനെ എവിടെ വളർത്തും?
ഒരു നിമിഷം ശങ്കിച്ചു
സ്ഥലം ഇനിയും വാങ്ങണോ?
അടുത്ത വിളവെടുപ്പ് കഴിയട്ടെയെന്നുറച്ചു.
അതുവരെ മുയലിനെ ഒരിടത്തിരുത്തി.
പിന്നെ അവിടെ നിന്നനങ്ങാതെ ബന്ധിച്ചു.
ഇപ്പോൾ ഒട്ടനവധി മുയലുകളായി.
അവയുടെ രോമം വെട്ടിഞാൻ വിറ്റു.
അവർക്കുവേണ്ടിയല്ലെങ്കിലും പറമ്പു
മുഴുവനും ഞാൻ കാരറ്റു നട്ടു നനച്ചു വളർത്തി.
അടുത്ത പറമ്പിലെ കാക്കയെ ആട്ടി
കുറുക്കനെ കൂകിപേടിപ്പിച്ചു.
പിന്നെ
കാരറ്റിന്റെ വിളവെടുപ്പിനായി കാത്തിരുന്നു.
എന്റെ കമ്പ്യൂട്ടർ ടെബിളിനരുകിൽ.


<

Thursday, October 1, 2009

ചാനലുകള്‍ ചാകരയില്‍ പുളയ്ക്കുമ്പോള്‍

തേക്കടിയില്‍ ഇന്നലെ സംഭവിച്ച ദുരന്തം കഴിഞ്ഞിപ്പോള്‍ നേരത്തോടു നേരം കഴിഞ്ഞു.
മരണ സംഖ്യ നാല്‍പ്പതിന്റെ തുടക്കത്തിലെത്തി. ദുരന്തം ഒരുപാടു കുടുംബങ്ങള്‍ക്കും ഒട്ടനവധി മനസുകള്‍ക്കും ഒരു തീരാ നഷ്ടവും വേദനയുമാകുമ്പോള്‍ ഒരു കൂട്ടര്‍ക്ക് അതൊരു ചാകരയായി. ഇന്നലെ ഓടി തുടങ്ങിയ ലൈവ് ഇപ്പോഴും മുറിഞ്ഞിട്ടില്ല. കൊച്ചുകുട്ടികളുടേതടക്കമുള്ള മൃതശരീര കാഴ്ചകള്‍ നിരനിരയായും നിരതെറ്റി ഒരുപാടാവര്‍ത്തിച്ചും കാണിച്ചവര്‍ കത്തികയറുന്നു.

ഒരു വള്ളവും ഒരുപാടു ജീവിതങ്ങളും തടാകത്തിലേക്ക് കീഴ്മേല്‍ മറിഞ്ഞു കൂപ്പുകുത്തി ആറു മണിക്കൂറു കഴിയും മുന്‍പു തന്നെ “അന്വേഷണം” ആരംഭിച്ചു. ഇപ്പോഴും ലൈവ് ചേട്ടന്മാര്‍ ഒരു തീരുമാനത്തിലെത്തിയില്ല. ഇന്നലെ ആദ്യം കേട്ടത് യാത്രക്കാര്‍ ഒരുവശത്തേക്ക് നീങ്ങിയപ്പോള്‍ ബാലന്‍സ് തെറ്റി മറിഞ്ഞതായിട്ടാണ്. ഇന്നിപ്പോള്‍ അത് പുതിയ മാനങ്ങള്‍ തേടുന്നു. ഡ്രൈവര്‍ പുതുമുഖമാണ്, ഫൈബര്‍ വള്ളമോടിച്ച് മുന്‍പരിചയമില്ല. ഇതൊരു മനപൂര്‍വ്വം ക്രിയേറ്റു ചെയ്ത ദുരന്തം പോലെ ഒക്കെ വരുത്തി വയ്ക്കാന്‍ അവര്‍ ശ്രമിക്കുന്നു. ലൈവായി ചര്‍ച്ചിച്ച് മുളപ്പിക്കാന്‍ വിത്ത് ഒന്നും കിട്ടിയില്ലാ എങ്കില്‍ റിപ്പോര്‍ട്ടറോട് ന്യൂസ് റൂമില്‍ നിന്നും അന്വേഷിക്കാം “ഈ ദുരന്തത്തിനു പിന്നില ഏതെങ്കിലും ആദിവാസി സംഘടനകളുടെ ഇടപെടല്‍ കാണാനാകുന്നുണ്ടോ? വന്യമൃഗ സങ്കേതത്തിലെ ആനകള്‍ എങ്ങിനെയാണ് ഈ ദുരന്തത്തോട് പ്രതികരിച്ചത്? ഒരു കാട്ടു പൂച്ചയെ എങ്കിലും കിട്ടും വരെ ലൈനില്‍ തുടരു, വീണ്ടും ബന്ധപ്പെടാം”
ചാനല്‍ ജാര്‍ഗണുകള്‍ നിലയും നിലപാടു തറയും വിട്ട് പായുന്നു.

ഈ വിശകലനങ്ങളും റിപ്പോര്‍ട്ടിങ്ങും കണ്ടാല്‍ തോന്നുന്നത് ഇതിന്റെ പിന്നില്‍ എന്തോ ഗൂഢാലോചന നടന്നു എന്നാണ്. എന്തിനേയും ആ കണ്ണില്‍ കണ്ട് ശീലിച്ചുപോയവര്‍ക്ക് കണ്ണടയ്ക്കാന്‍ പറ്റില്ലല്ലോ.

ചാനലുകള്‍ പറയുന്നതാണ് ജനം അറിയുന്നത്. അതുകൊണ്ടു തന്നെ വര്‍ണ്ണ/വര്‍ഗ്ഗ/രാഷ്ട്രീയ വ്യത്യാസമില്ലാതെ തന്നെ ഒരേ ചിന്താധരയില്‍ തന്നെ രമിച്ച് കൊഴുക്കാനുള്ള കോപ്പ് അവര്‍ പരസ്പരം കോപ്പി ചെയ്തും വിശകലിച്ചും കത്തി കയറുന്നു. ഇനി അതില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോ എന്നും അന്വേഷിക്കാം. അങ്ങ്നെ അന്വേഷിച്ചാല്‍ ഒടുവില്‍ അന്വേഷണം പതിവുപോലെ ബിനീഷ് കോടിയേരിയിലോ മറ്റു മന്ത്രിപുത്രന്മാരിലോ വന്നെത്തി നില്‍ക്കുമെന്നാലും നമ്മള്‍ അതിശയിക്കരുത്. കാരണം ഇപ്പോള്‍ കേരളത്തില്‍ എന്തു നടന്നാലും ചാരിവയ്ക്കാന്‍ ചാനലുകാര്‍ ബുക്ക് ചെയ്ത ഒരു ചുവരാണത്. (ഇതിനര്‍ത്ഥം ഈ പറഞ്ഞ മന്ത്രിപുത്രന്മാരൊക്കെ വിശുദ്ധരാണ് എന്നല്ല. അതിവിടെ അലക്കേണ്ട വിഷയമല്ല, അങ്ങിനെ ചെയ്താല്‍ നമ്മളും ചാനല്‍ ബ്രദേര്‍സും തമ്മില്‍ എന്താ വ്യത്യാസം?)

ചാനലുകളുടെ ഊഹാപോഹങ്ങളില്‍ കുരുങ്ങി ഒരു സമൂഹം അനുദിനം, അനു നിമിഷം തങ്ങളുടെ ചിന്തയും വിശ്വാസവും മാറ്റി മറിച്ച് കൊണ്ടിരിക്കുന്നു. അവര്‍ക്ക് ഒരു ലൈവ് അപ്ഡേറ്റുപോലെ മറ്റുള്ളവരുമായി ചെയ്യാം “അറിഞ്ഞില്ലേ.. വള്ളം മുക്കിയത് ഉട്ടോപ്യന്‍ പട്ടിണി-തീവ്രവാദികളാണ്”

യാഥാര്‍ത്ഥ്യം തിരിച്ചറിയും വരെ ഇവര്‍ കണ്ടതും കാണാത്തതും ചിന്തിച്ചതും ചിന്തിക്കാതിരുന്നതും ഒക്കെ ചേര്‍ത്ത് വച്ച് വിശകലിക്കും. കഷ്ടം.
ചാനലുകളും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അകലം എന്നുപറയുന്നത് അങ്ങു മുകളില്‍ സാറ്റലൈറ്റിന്റെ അടുത്തുവരെ എത്തും എന്നതാണ് ‘ലൈവായ’ സത്യം.

Monday, September 28, 2009

നയന്‍‌താര നഷ്ടപ്പെടുത്തുന്ന മീശ.



ഇടത്തുനിന്നും വലത്തേക്ക് തലചരിച്ചുവച്ചിരുന്നാലെ
നയന്‍‌താരയെ കാണാനാകു
റോസ് നിറത്തിലുള്ള ഉടുപ്പിനുതാഴെ
വെളുത്ത കാല്‍മുട്ടുകളും.

നയന്‍‌താര പിന്നിലെ ചില്ലിലാണ് കൈകള്‍
പിണഞ്ഞ് നില്‍ക്കുന്നത്
കടുത്ത ഗന്ധവുമുള്ള ഏതോ വിലകുറഞ്ഞ
ആഫറ്റര്‍ ഷേവിന്റെ തണുപ്പ്.
കണ്ണിലിപ്പോഴും ചൂടുതന്നെ.

രണ്ടായി കീറിയ ടിഷ്യുവിലൊന്ന് മുഖത്തമര്‍ന്നപ്പോള്‍
ഞാന്‍ ഓര്‍ത്തു, ഇനിയിപ്പോള്‍ കസേരവിട്ടുകൊടുക്കണം.
പോരേ?,
കവിളില്‍ കൈതൊട്ടുകൊണ്ടു ബാര്‍ബര്‍ ചോദിച്ചു.
വലത്തേക്ക് തലചരിച്ചുവച്ചു ചില്ലില്‍ നോക്കി ഞാന്‍ മറുചോദ്യമിട്ടു,
ഈ മീശകൂടി എടുത്താലോ?

Monday, September 21, 2009

ബെസ്റ്റ് ആക്ടറും ഏഷ്യാനെറ്റും പിന്നെ മത്സരതൊഴിലാളികളും.


മമ്മൂട്ടി - ദ ബെസ്റ്റ് ആക്ടര് അവാര്‍ഡ് 2009. അതാണ് പ്രോഗ്രാമിന്റെ പേരു്. ഓടുന്നത് ഏഷ്യാനെറ്റില്‍. ജഡ്ജസ് എന്നു പറയുമ്പോള്‍ ഒരു ഒന്നര ജഡ്ജസ്, (1)സംവിധായകന്‍ സിദ്ദീഖ്, (2)നമ്മുടെ പഴയ “സന്‍..ന്തോഷമായി ഗോപിയേട്ടാ.. സന്‍..ന്തോഷമായി” ഫെയിം ഷീലാമ്മ. പിന്നെ വരുന്നതൊക്കെ രണ്ടു രണ്ടര സെലിബ്രെട്ടി ജഡ്ജസ്. ഈ പരിപാടിക്ക് അവതാരക നങ്കൂരമടിക്കുന്നത് കോട്ടയം നസീറും ടിനി ടോമും. മമ്മൂട്ടിയെ അനുകരിച്ച് മിടുക്കുകാണിച്ചതിന്റെ മിടുമിടുക്കാവും ഇതിന്റെ പ്രചോദനം. (സുരാജ് വെഞ്ഞാറമൂടായിരുന്നു ആപ്റ്റ് നങ്കൂരം)
വിഷയം അതല്ല. മമ്മൂട്ടി - ദ ബെസ്റ്റ് ആക്ടര് അവാര്‍ഡ് 2009. എന്നാണ് പരിപാടിയുടെ പേര്‍. ഇതുകേള്‍ക്കുമ്പോള്‍ എന്താ തോന്നുക?
"മമ്മൂട്ടീസ് ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് 2009” എന്നോ മമ്മൂട്ടി അവതരിപ്പിക്കുന്നു “ദ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് എന്നായിരുന്നു എങ്കിലും സഹിക്കാം. ഇങ്ങിനെ ഒരു ടൈറ്റില്‍ ഈ പരിപാടിയുടെ ഉദ്ദേശം വെളിവാക്കുന്നു. അല്ലെങ്കില്‍ ദുരുദ്ദേശം പുറത്തുകൊന്റുവരുന്നു.


ടൈറ്റിലിനും അപ്പുറം പരിപാടിയിലേക്ക് ഇറങ്ങിയാല്‍, നടന്‍ മമ്മൂട്ടി മലയാള സിനിമയ്ക്കു നല്‍കിയ അഭിനയ സമ്പത്ത് തിരിച്ചറിയുക എന്നതാണ് പ്രോഗ്രാമിന്റെ പരമമായ ഉദ്ദേശം. കൂടാതെ ഓരോ എപ്പിസോഡിലും മമ്മൂട്ടിയുടെ ഓരോ കഥാപാത്രങ്ങളെ എടുത്ത് വിശദീകരിച്ച് കോള്‍മയിര്‍ കൊള്ളിക്കല്‍. ബെസ്റ്റ് പ്രോഗ്രാം! ബെസ്റ്റ് ആക്ടര്‍!!





പരിപാടി കണ്ടുകൊണ്ടിരിക്കുന്നത് നിങ്ങടെ ഡ്രോയിംഗ് റൂമില്‍ ആണെങ്കിലും ഉത്സവ പറമ്പില്‍ നാടകം കാണാനിരുന്ന അവസ്ഥ ഉണ്ടായേക്കും. കുറേ കുഞ്ഞുങ്ങള്‍ വന്ന് മത്സരിച്ച് നാടകം അഭിനയിച്ച് കളിക്കുന്നു. ചിലര്‍ മിമിക്രികാട്ടുന്നു.
എല്ലാറ്റിലും ഉപരി “ഈ പ്രോഗ്രാം“ എന്ന കണ്‍സപ്റ്റ് തന്നെ തെറ്റാണ്. മമ്മൂട്ടി അവതരിപ്പിച്ച റോളുകള്‍ അഭിനയിച്ച് പരസ്പരം മാറ്റുരച്ച് ജയിക്കുകയാണ് ഇതിന്റെ ഫൈനല്‍ കണ്ടസ്റ്റന്റ്സ് ചെയ്യേണ്ടത്. ഫാമിലി ഹീറോ, മാച്ചോ ഹീറോ, എപിക് ഹീറോ, അസ്വഭാവിക നായക കഥാപാത്രം, സാഹിത്യത്തില്‍ നിന്നുരുത്തിരിഞ്ഞ നായക കഥാപാത്രം, തമാശ നായകന്‍, എന്നിങ്ങനെ മമ്മൂട്ടിയുടെവ്യത്യസ്തങ്ങളായ ഔട്ട്‌സ്റ്റാന്റിങ് പെര്‍ഫോര്‍മന്‍സുകളാണ് ഇവിടെ മത്സരതൊഴിലാളികള്‍ക്ക് ഊന്നുവടിയാകേണ്ടത്. ബെസ്റ്റ് ആക്ടര്‍ എന്നാല്‍ മമ്മൂട്ടിയുടെ കഥാപാത്രങ്ങളെ അനുകരിക്കുന്നവര്‍ എന്നാണ് ഇവിടെ വരുത്തി തീര്‍ക്കുന്നത്. രണ്ടുദിവസം മുന്‍പ് ഒരു പയ്യന്‍, ഭൂതക്കണ്ണാടിയില്‍ മമ്മൂട്ടി ജയിലിലെ ഇല്ലാ-തുളയില്‍ നോക്കി അഭിനയിക്കുന്ന രംഗം തന്മയത്ത്വത്തോടെ അനുകരിച്ച് അഭിനയിച്ച് കയ്യടി വാങ്ങി. ഇങ്ങിനെ മലയാള സിനിമയില്‍ നിലനില്‍ക്കുന്ന, മമ്മൂട്ടി തന്റെ അഭിനയ ചാരുതയുടെ മികവു തെളിയിച്ച ശ്രദ്ധേയമായ ഒരു കഥാപാത്രത്തിന്റെ “റീമേക്ക്” എന്തിനായിരുന്നു എന്ന് മനസിലാകുന്നില്ല. ഞാന്‍ അഭിനയിച്ചതിന്റെ അടുത്തെങ്ങും വരില്ല നിങ്ങള്‍ എങ്ങിനെ അഭിനയിച്ചാലും നിങ്ങടെ സ്റ്റൈലില്‍ റീമേക്ക് ചെയ്താലും എന്ന് നാട്ടുകാര്‍ക്ക് മനസിലാക്കികൊടുക്കാനും സ്വയം തിരിച്ചറിഞ്ഞ് രസിക്കാനുമാണോ ഈ പ്രഹസനം?


ശരിക്കും ഉള്ള അഭിനയത്തിന്റെ അവാര്‍ഡ് കൊടുക്കാനായിരുന്നു എങ്കില്‍, സിദ്ദീഖിന്റെ പോലുള്ള സംവിധായകര്‍ (അല്ലെങ്കില്‍ ഓരോ എപിസോഡിലും സെലിബ്രെട്ടിയായിവരുന്ന പ്രഗല്‍ഭര്‍ ഒരു രംഗവും അതിലെ ഡയലോഗും പറ്രഞ്ഞുകൊട്ടുത്ത് മത്സരതൊഴിലാളികള്‍ അവരുടെ രീതിയില്‍ റെന്റര്‍ ചെയ്യുന്നതായിരുന്നു ഭേദം. അതുമല്ലെങ്കില്‍ ഒരു സംവിധായകന്‍ നടനു കൊടൂക്കുന്നപോഒലെ ഒരു നിര്‍ദ്ദേശം. അവരെ കൊണ്ട് സ്വതന്ത്രമായ കഥാപാത്രത്തെ അവതാരിപ്പിക്കുക. നിലവിലുള്ള ഒരു അഭിനയ മികവിന്റെ ശക്തമായ ഷാഡോഇല്ലാതെ തന്നെ. പക്ഷെ എങ്കില്‍ ഈ “കുളിരു” നടക്കില്ലല്ലോ! :)

ഞാന്‍ ഈ പറഞ്ഞതൊക്കെ ശരിയാണൊ എന്നറിയാന്‍ കാണുക എല്ലാ ശനിയാഴ്ചയും രാത്രി 9 മുതല്‍ 10 വരെ ഏഷ്യാനെറ്റ്. അല്ലാ‍ പിന്നെ!

എന്റെ ചാനല്‍ ഭഗോതീ ഇനിയും എന്തൊക്കെ കാണേണ്ടിവരും, എന്നെ അങ്ങു സാറ്റലൈറ്റിന്റെ തുമ്പത്തേക്ക് കെട്ടിയെടുക്കാന്‍?

Wednesday, September 16, 2009

സ്റ്റേപ്പ്‌ളര്‍

പേപ്പറുകള്‍ക്കിടയില്‍ നിന്നും സ്റ്റേപ്ലര്‍‍ വലിച്ചെടുത്തത്
അയാള്‍ക്ക് തിരക്കിട്ടെന്തോ ഒതുക്കിവയ്കാനാണ്
എന്തിനെന്ന് കുറേനേരം ഓര്‍ത്തു
പിന്നെ അയാള്‍ കണ്ടു മടക്കിയ കാഴ്കകളെ ചേര്‍ത്തുവച്ച്
പുരികത്തിനു താഴെയായി ഇമചേര്‍ത്ത് സ്റ്റേപ്പിള്‍ ചെയ്തു.
ഇപ്പോള്‍ കാഴ്ചകളെല്ലാം ഓര്‍ഡറില്‍ ഭദ്രം.
ഇവിടെ കാഴ്ചകള്‍ അടച്ചു
പുതിയവ എടുക്കുന്നുമില്ല.

Monday, August 24, 2009

കാമുകി

ഇടുങ്ങിയ വഴികളിലെത്തുമ്പോള്‍
എന്റെ നെഞ്ച് പതിവിലേറെ മിടിക്കും
കുഴികളില്‍ ഇരു ചക്രങ്ങളുമിറങ്ങി കയറുമ്പോള്‍
വയറിലൊരു പുകച്ചില്‍.
വളവു തിരിയുമ്പോള്‍ കണ്ണെത്താ ദൂരെ
ആരുമില്ലെങ്കില്‍
എനിക്കിപ്പോള്‍ ഭയമാണ്.
എന്റെ കഴുത്തില്‍ചുറ്റി
പുറകിലിരുന്നവള്‍
ഒന്നും പറയാതെ ഇറങ്ങിപോയതിന്റെ
ഒന്നാം വാര്‍ഷികമാണിന്ന്.

പറയാത്ത ചിലതുകള്‍

എല്‍ സി ഡിയാണെങ്കില്‍ സോണിയാണ് നല്ലത് സര്‍.
ഫിഫ്റ്റിവണ്‍ ഇഞ്ച്.
ഫൈവ് പോയന്റ് വണ്‍ വി സി ഡി ഫ്രീ.
ടീവിയും ഫ്രിഡ്ജും ചേര്‍ത്തെടുത്താലിനിയും ഫ്രീ
വാഷിങ്ങ് മെഷീന്റേയും തയ്യല്‍ മെഷീനിന്റേയും ഓപ്‌ഷന്‍സുണ്ട്.

ഒരു ജീവിതം മുഴുവന്‍ കഴുത്തില്‍ ടേപ്പണിഞ്ഞ്
തയ്യല്‍ മെഷീനിലേക്ക് കാലമര്‍ത്തി ചവിട്ടിയ അഛന്‍.
ഓണത്തിനു വളരെ ബുദ്ധിമുട്ടി വീട്ടിലെത്തിയ ഒരു വര്‍ണ്ണപ്പന്ത്.
നെയ്യൊഴിക്കാത്ത പരിപ്പുകുഴച്ച സദ്യ.
ഒരു പപ്പടമായിരുന്നു അന്നു കൊതിച്ചത്.
നീലം ചേര്‍ത്തുമുക്കിയ ഷര്‍ട്ടില്‍ പരിപ്പുവീണപ്പോള്‍
അഛന്‍ ഒന്നു അമര്‍ത്തി നോക്കി

ഞാന്‍ ഒന്നും മിണ്ടാതെ കടയില്‍ നിന്നിറങ്ങി
സെയില്‍‌സ്‌മാനോടു പറഞ്ഞില്ല
എന്റെ ഓണസ്വപ്നങ്ങളൊക്കെ ചെറുതാണെന്ന്.
ഇതുപോലൊരു പൈങ്കിളി അനുഭവമെഴുതുമെന്നു മനസിനോടും.

Wednesday, June 10, 2009

നിന്റെ അച്ഛനെ!

നിലത്തിഴയുന്ന വെള്ളപ്പാവാടയില്‍
വനദേവത ഇഴഞ്ഞുവന്നു.
ദാഹം തീര്‍ത്തുകയറിയ കലമാന്‍
ഒഴിവുകിടന്ന ഒരു ചോദ്യം ചോദിച്ചു,
“ഇരതേടിവരുന്ന കാട്ടാളനു നീ
എന്തുകൊടുക്കും വനദേവതേ?“
നിന്റെയച്ഛനെയെന്നു
ദേവതചൊല്ലിച്ചിരിച്ചു.

ഈറപന്തലില്‍ പകലുറക്കത്തില്‍
ഒരു പിതാവ് മിന്നുന്ന ചാട്ടുളിയെ
സ്വപ്നം കണ്ടു ഞെട്ടി

Sunday, April 5, 2009

തേവിടിശ്ശി കവിതകള്‍ 2 - ഒന്നു സംസാരിച്ചുറപ്പിക്കുവാനിത്തിരി ഇരുട്ടുവേണം.

വഴിവിളക്കണഞ്ഞെങ്കില്‍!
ആ വിളക്കാണെന്റെ പ്രശ്നം
അവള്‍ തയാറാണെന്നു തോന്നുന്നു.
ഒന്നു സംസാരിച്ചുറപ്പിക്കുവാനിത്തിരി ഇരുട്ടുവേണം
ആ മെലിഞ്ഞ ശരീരം കീഴടക്കാനിത്രയുമിരുട്ട് വേണ്ടാ
എന്നു തോന്നിപ്പോയി.

നൂറ്? മാക്സിമം നൂറ്റന്‍പത്. അടുത്തു വരുന്ന ഓട്ടോയില്‍ കയറിക്കോ.
ഞാന്‍ അപ്പുറത്തു നിന്നുമതില്‍ കയറിക്കോളാം.
പറയേണ്ട വാക്കുകള്‍ മനസിലൊന്നുകൂടി പറഞ്ഞുറപ്പിച്ചു.
പക്ഷെ,
സംസാരിച്ചുറപ്പിക്കുവാന്‍ ഇത്തിരി ഇരുട്ടുവേണം.

അവള്‍ക്ക് മറ്റൊരു കസ്റ്റമര്‍ വരുന്നതുവരെ
വരാത്ത ഇരുട്ടിന്റെ തത്വശാസ്ത്രം ചൊല്ലി ഞാനെന്റെ പുരുഷത്വത്തെ
പിടിച്ചു നിര്‍ത്താം.